Pages

മഴയോര്‍മ്മകള്‍

ഇരുട്ടിനെ വകഞ്ഞുമാറ്റി മിന്നൽ.
കൂട്ടിന്,
രാത്രിയുടെ നിശ്ശബ്ധതയെ ഭേദിക്കാൻ താളത്തിൽ പാട്ട് പാടുന്ന മഴയും.
ഇന്നും എനിക്ക് കേൾക്കാം
ഓലമേഞ്ഞ വീട്ടിൽ കിടന്ന്
ഞാൻ ആസ്വദിച്ച ആ മഴയെ.
ഇഷ്ടമായിരുന്നു ഒത്തിരിയൊത്തിരി.
രാത്രി മഴയുടെ വർണ്ണനകൾ
കൂട്ടുകാരിക്ക് പറഞ്ഞുകൊടുക്കാൻ വേണ്ടി പലപ്പോഴും
 മഴ പെയ്യുന്ന രാത്രികളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്.
കൂട്ടിന് ഇടയ്ക്കിടെ ഓല ക്കീറുകൾക്കിടയിലൂടെ
എത്തി നോക്കുന്ന മിന്നലും.
നേരത്തേ ഉറങ്ങുന്ന ദിവസങ്ങളിൽ
ഓലയുടെ വിടവിലൂടെ മഴത്തുള്ളികൾ മുഖത്തേയ്ക്കിറ്റിച്ച് കുറുമ്പ് കാട്ടാറുണ്ട്.
മഴ ശമിച്ച് വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ
ഇറയത്ത്‌ ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികൾ
താളത്തിൽ താരാട്ട് പാടുന്നപോലെ,
അതിൽ ലയിച്ച് അറിയാതെ ഉറങ്ങിപോയിട്ടുണ്ട്.
യാന്ത്രികമായ ഏ.സി യുടെ തണുപ്പിന്
ഒരിക്കലുമേകാൻ കഴിയാത്തൊരു സുഖം
അന്നത്തെ ആ മഴയ്ക്കുണ്ടായിരുന്നു.

ലക്ഷ്യത്തിലേക്ക് ഒരു യാത്ര

ജടപിടിച്ച താടിയും മുടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായ് തോളിൽ ഒരു തുകല്‍സഞ്ചിയില്‍ കുറച്ചു വെള്ളവും നിറച്ചു എനിക്കൊരു യാത്ര പോകണം.
നാട്ടിലെ പച്ചപ്പ്‌ നിറഞ്ഞ ചിവീടുകളുടെയും പറവകളുടെയും ശബ്ദമുഖരിതമായ കാട്ടിലൂടെയല്ല. എല്ലായിടത്തും ഒരേ നിറമായി ഒരേ മനസ്സായി കിടക്കുന്ന നിശബ്ധത മുറിക്കാന്‍ എന്റെ ധ്വനികള്‍ അല്ലാതെ ഒന്നുമില്ലാത്ത മരുഭൂമിയിലൂടെ,