Pages

സ്വര്‍ണ്ണചിറകുള്ള രാപാടി

       വീടിന്റെ ഉമ്മറത്ത്‌ പടര്‍ന്നു പന്തലിച്ചു നില്‍കുന്ന കൊന്നമരത്തിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ്‌ ബെഞ്ചില്‍ ഞാന്‍ ചെന്നിരിക്കും. ആ കൊന്നയോടും കൊന്നപൂക്കളോടും ഞാന്‍ ചോദിക്കും ഒരിക്കല്‍ എന്നെ വിട്ടു സ്വപ്നങ്ങളുറങ്ങുന്ന താഴ്വരയിലേക്ക് പറന്നുപോയ സ്വര്‍ണ്ണചിറകുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....?
കൊന്നപ്പൂക്കള്‍ ഒരേ സ്വരത്തില്‍ പറയും
“ഏയ്‌ ഞങ്ങള്‍ കണ്ടിട്ടില്ല “
കുയിലിനെപോലെ പാടാനും മയിലിനെപോലെ ആടാനും കഴിവുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ ...
“ഏയ്‌ ഞങ്ങള്‍ കണ്ടിട്ടില്ല “
സ്വപ്നങ്ങള്‍ ഉറങ്ങുന്ന താഴ്വരയില്‍ അവള്‍ കാണുമോ ?????
എന്തിനാ അവള്‍ അങ്ങോട്ട്‌ പോയത് , എന്തിനാ നിങ്ങള്‍ അവളെ കുറിച്ച് ചോദികുന്നത്.. ? ആ പൂക്കള്‍ ചോദ്യങ്ങള്‍ തുടര്‍ന്നു..
ഞാന്‍ പറഞ്ഞു കാറ്റും മഴയും കൊണ്ട് അന്തരീക്ഷം മൂടികെട്ടിയ ഒരു സന്ധ്യാസമയത്ത് എങ്ങു നിന്നോ അവള്‍ വന്നു .. വീടിനടുത്തുള്ള മരച്ചില്ലയില്‍ വന്നിരുന്നു, എന്നെ സ്നേഹപൂര്‍വ്വം നോക്കി , ഞാന്‍ അവളോട്‌ ഒന്നും പറയാതെ എന്റെ വീടിനകത്ത് കയറി അവള്‍ വീണ്ടും വീണ്ടും എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. അവള്‍ പറന്നു വന്നു എന്‍റെ വാതിലില്‍ വന്നിരുന്നു.. ഇന്നത്തേക്ക് മാത്രം ഞാന്‍ ഇവിടെ കഴിഞ്ഞോട്ടെ , അവള്‍ എന്നോട് ചോദിച്ചു ... പറ്റില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു, അവളുടെ കണ്ണുകള്‍ നിറഞ്ഞു ... കണ്ണുനീര്‍ മുഖത്തിലൂടെ ഒലിച്ചിറങ്ങി .... എനിക്ക് വല്ലാത്ത സങ്കടം തോന്നി .... എന്‍റെ വീട്  ഞാന്‍ അവള്‍ക്കു കൊടുത്തു , മറ്റൊരു കൂട്ടില്‍ ഞാന്‍ അന്തിയുറങ്ങി , അതിരാവിലെ അവള്‍ ഉണര്‍ന്ന്, കുളിച്ചു, അതിമനോഹരങ്ങളായ വസ്ത്രങ്ങള്‍ അണിഞ്ഞ് എന്‍റെ അടുത്ത് വന്നു. സ്നേഹപൂര്‍വ്വം എന്‍റെ മുഖത്ത് നോക്കി , ആനോട്ടം എനിക്കൊരു സാന്ത്വനമായി .... അവള്‍ എനിക്കൊരു സഹായിയായി , സഹയാത്രികയായി, അങ്ങനെ കൂട്ടുകാരായി ആടിയും പാടിയും ഞങ്ങള്‍ ഈ കാട്ടില്‍ സ്വപ്നങ്ങള്‍ മെനഞ്ഞു . ഒരു കൂട്ടിലുറങ്ങി , ഒരു പാത്രത്തിലുണ്ട് ഒരു കരളും രണ്ടു മെയ്യുമായി ഞങ്ങള്‍ ജീവിച്ചു. അവളുടെ വാക്കുകളും പ്രവര്‍ത്തികളും എന്നെ ഏറെ സന്തോഷവാനാക്കി , പഞ്ചമം പാടി അവള്‍ ഈ കാടിനെ സ്നേഹസാന്ദ്രമാക്കി ..
പക്ഷെ.... ഒരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ അവളെ കാണാനില്ല അവള്‍ ഒരു കുറിപ്പ് എഴുതി വെച്ചിരിക്കുന്നു,

“ സ്വപ്നങ്ങള്‍ ഉറങ്ങുന്ന താഴ്വരയിലേക്ക് ഞാന്‍ പോകുന്നു , എനിക്ക് തന്ന സ്നേഹത്തിനും സന്തോഷത്തിനും സൌഹൃതത്തിനും വാക്കുകളില്‍ ഒരിക്കലും തീരാത്ത നന്ദി...”
പലയിടത്തും ഞാന്‍ അവളെ അന്വേഷിച്ചു. ഒരു സ്നേഹഗീതമായ്‌ വന്നവള്‍ ഒരു ശോകഗാനമായ്‌ പോയി. പിന്നെ ഒരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ല ...
മരചില്ലയിലിരുന്ന രാപാടി ചോദിച്ചു..
അവള്‍ എന്നെങ്കിലും തിരിച്ചു വരുമോ ?
ഞാന്‍ പറഞ്ഞു : വരും വരാതിരിക്കില്ല. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും ,
രാപ്പാടി പറഞ്ഞു : അവള്‍ വരില്ല നീ കാത്തിരിക്കുന്നത് വെറുതെ ...
ഈ വാക്കുകള്‍ കേട്ട് കരഞ്ഞു കൊണ്ട് ഞാന്‍ എന്‍റെ കൂട്ടിലേക്ക് പോയി ..